Monday, January 14, 2008

മരുഭൂമിയിലെ സ്ത്രീ.

5 വര്‍ഷങ്ങള്‍ക്കു മുന്‍പാണു സംഭവം. ഞങ്ങളുടെ കമ്പനിക്കു കിട്ടിയ ഒരു പുതിയ പ്രൊജക്ട് ദമ്മാമില്‍ നിന്നു കുറച്ചു അകലെ “നാരിയ” എന്ന സ്ഥലത്തായിരുന്നു. അവിടെ നിന്നു 20km അകലെ മരുഭൂമിയില്‍ ആയിരുന്നു പുതിയ പ്ലാന്റ്. അതിന്‍റെ ലേബര്‍ ക്യാംബിന്‍റെ പുതിയ ബില്‍ഡിംഗിന്‍റെ പ്ലാന്‍ തയ്യാറാക്കന്‍ വേണ്ടി അളവെടുക്കാന്‍ ഞാനും എന്‍റെ ഒരു സുഹ്രുത്തും കൂടി പുറപ്പെട്ടു.
കടുത്ത ചൂടില്‍ 4x4 പിക്കപ്പില്‍ ആയിരുന്നു യാത്ര. ഞാന്‍ ആദ്ദ്യമായിട്ടാണു മരുഭൂമിയീലേക്കു യാത്ര ചെയ്യുന്നത്. സുഹ്രുത്തിനു വഴി അറിയാമായിരുന്നു. അവനാണു ഡ്രൈവു ചെയ്തിരുന്നതും. കുറെ ദൂരം ചെന്നപ്പോള്‍ വഴി മോശമാകാന്‍ തുടങ്ങി. പോരാഞ്ഞിട്ടു പൊടിക്കാറ്റും. റോഡ് ഏതാണു എന്നു തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ. എവിടെയും മണല്‍ മാത്രം. കുറച്ചു കൂടി മുന്നോട്ട് ചെന്നപ്പോള്‍ വഴി കാണാന്‍ പറ്റാതായി. പെട്ടന്നു പിക്കപ്പിന്‍റെ ടയര്‍ മണലില്‍ പുതഞ്ഞു. വീണ്ടും ശ്രമിക്കും തോറും കൂടുതല്‍ പുതഞ്ഞു. അവസാനം ഞങ്ങള്‍ പുറത്തിറങ്ങി തള്ളാന്‍ തുടങ്ങി. ഒരു രക്ഷയുമില്ല. ചെറിയ കട്ടയും കല്ലും ഒക്കെ ഇട്ട് വീണ്ടും ശ്രമിച്ചു. അപ്പോഴും ടയര്‍ കൂടുതല്‍ പുതഞ്ഞെതെ ഉള്ളു. അപ്പോഴേക്കും 2 ടയര്‍ മുക്കാലും 2 ടയര്‍ ഭാഗീകമായും മണലില്‍ താണിരുന്നു. ചുറ്റും കണ്ണെത്താ ദൂരത്തോളം മരുഭൂമി മാത്രം. അരെങ്കിലും ആ വഴി വരുന്നോ എന്നു നോക്കി ഞങ്ങള്‍ ഇരുന്നു. ( അന്നു സൌദിയില്‍ മൊബൈല്‍ തുടങ്ങിയിട്ടില്ല)
നാലു മണിക്കൂറോളം കഴിഞ്ഞിട്ടും ആരെയും കണ്ടില്ല. ഇടയ്ക്കിടെ ചീറിയടിക്കുന്ന പൊടിക്കാറ്റ്. കരുതിയിരുന്ന വെള്ളവും തീര്‍ന്നു. എന്തു ചെയ്യണം എന്നു അറിയാതെ ഞങ്ങള്‍ വലഞ്ഞു. ഞാന്‍ ഒരു കരച്ചിലിന്‍റെ വക്കത്തായി. വിയര്‍ത്തു കുളിച്ചു തൊണ്ട വരണ്ട് മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങള്‍.


പെട്ടെന്നു ദൂരെ മരുഭൂമിയില്‍ കൂടി ഏതോ ഒരു വാഹനം പോകുന്ന പോലെ തോന്നി. ഞങ്ങള്‍ പിക്കപ്പിന്‍റെ മുകളില്‍ കയറി നോക്കി. ശരിയാണു. ഞങ്ങള്‍ കൈ വീശി കാണിച്ചു ഉച്ചത്തില്‍ വിളിച്ചു. കുറെ നേരം വീളിച്ചു കഴിഞ്ഞപ്പോള്‍ കണ്ടു എന്നു തോന്നുന്നു , ആ വാഹനം ഞങ്ങളുടെ നേരെ വരാന്‍ തുടങ്ങി. അതും ഒരു പിക്കപ്പ് അയിരുന്നു. അതു കുറച്ച് അകലെ നിര്‍ത്തി കറുത്ത “തോബ്” ധരിച്ച ഒരാള്‍ ഇറങ്ങി. തലയില്‍ കെട്ടും ഒക്കെ കണ്ടപ്പോള്‍ ഏതോ “ബദു” അയിരിക്കും എന്നു കരുതി. അടുത്ത് വന്നപ്പോളാണു മനസ്സിലായതു , അതു ഒരു സ്ത്രീ അയിരുന്നു.(സൌദിയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുവാദം ഇല്ല.). പര്‍ദ്ദ ധരിക്കാത്ത സുന്ദരിയായ ഒരു സ്ത്രീ. ഞങ്ങളെയും പിക്കപ്പിനെയും മാറി മാറി നോക്കിയിട്ടു അവര്‍ പറഞ്ഞു “കുല്ലു ഹിന്ദി മുക്കു മാഫി” ( എല്ലാ ഇന്ത്യക്കാരും വിവരമില്ലാത്തവരാണു) . എന്നിട്ടു പിക്കപ്പിന്‍റെ ചുറ്റും ഒന്നു നോക്കിയിട്ട് അവര്‍ നാലു ടയറിന്‍റെയും കാറ്റ് കുറച്ച് അഴിച്ച് വിട്ടു. എന്നിട്ട് അവര്‍ ഡ്രൈവിങ് സീറ്റില്‍ കയറി ഇരുന്നു വണ്ടി എടുത്തു. സുഖമായിട്ടു പിക്കപ്പ് കയറി പോന്നു.

അത്ഭുതത്തോടെ ഞങ്ങള്‍ നില്‍ക്കെ, തിരിച്ച് പോകേണ്ട വഴിയും കാണിച്ച് തന്നിട്ട് ഒരു പ്രത്യേകതരം ചിരിയോടെ അവര്‍ പീക്കപ്പ് ഓടിച്ചു പോയി. സത്യമോ മിഥ്യയോ എന്നറിയാന്‍ വയ്യാതെ ജീവിതത്തിലേക്കു തിരിച്ചു വന്നതിന്‍റെ ആശ്വാസത്തില്‍ ഞങ്ങളും തിരിച്ചു പോന്നു.

20 comments:

അലി said...

കുല്ലു ഹിന്ദി മുക്ക് മാഫിയാണ് അല്ലെങ്കില്‍ ഫുള്‍ കാറ്റു നിറച്ചു വണ്ടിയുമായി പോവില്ലല്ലോ?
റിയാദ് അല്‍ഹസ റോഡില്‍ സ്ത്രീകള്‍ വണ്ടികൊണ്ട് അഭ്യാസങ്ങള്‍ കാണിക്കുന്നതു കണ്ടിട്ടുണ്ട്.
എന്തായാലും രക്ഷപെട്ടല്ലോ.

ശ്രീ said...

ചില നേരങ്ങളില്‍‌ ഈശ്വരന്‍‌ പല രുപങ്ങളില്‍‌ പ്രത്യക്ഷപ്പെടുന്നതാകാം... അല്ലേ?

ഭാഗ്യം...

കാവലാന്‍ said...

മാനം കളഞ്ഞല്ലോടേയ്...ചുക്ക് കാഫി........

എം.എച്ച്.സഹീര്‍ said...

മഴ കൊതിക്കുന്ന മനസ്സിന` എണ്റ്റെ മനസ്സ്സിണ്റ്റെ മഴനൂല്‍ കനവ്‌. ....

മഴ പെയ്യുന്ന രാത്രിയില്‍ ജാലകത്തിനരുകിലിരുന്ന് ഭിത്തിയില്‍ കവിളുരുമി ഓര്‍മ്മകളുടെ മുറ്റത്തു കൂടി നടക്കാന്‍ കൊതിയാണ്‌.തമ്മില്‍ കാണുന്ന ചങ്ങാതിയോട്‌ ഒന്നു മിണ്ടാന്‍, ഒരു പീലി തുണ്ട്‌ കടം ചോദിക്കാന്‍, തല്ലു കൊള്ളാതിരിക്കാന്‍ പുസ്തകതാളില്‍ അവന്‍ ഒളിപ്പിച്ച തളിരില കട്ടെടുക്കാന്‍, മനപാഠമാക്കിയ പദ്യം മലയാളം മാഷിനോട്‌ ഈണത്തില്‍ ചെല്ലികേള്‍പ്പിക്കാന്‍, ക്ലാസ്സ്‌ കഴിഞ്ഞ്‌ മടങ്ങുമ്പോള്‍ ഇഷ്ടക്കാരിയ്ക്ക്‌ വേണ്ടി നിക്കറിന്റെ കീശയില്‍ കാത്ത്‌ വച്ച തേന്‍ മിഠായി കൊടുക്കാന്‍, ഉദയന്‍ ചേട്ടന്റെ സൈക്കിളിന്‌ മുന്നിലിരുന്ന് വീട്ടിലേക്ക്‌ പായാന്‍, ഉമ്മായുടെ കൈയില്‍ നിന്ന് മുളക്‌ ചമ്മന്തി ചേര്‍ത്ത കുഴച്ച ഒരുള ചോറുണ്ണാന്‍....അങ്ങെനെയങ്ങേനെ... പക്ഷെ ഇപ്പോഴും മനസ്സില്‍ മഴ പെയ്യതുകൊണ്ടേയിരിക്കുകയാണ്‌.കുട എനിക്കിഷ്ടമല്ല.നനയണം...നന്നായി നനയണം....മനസ്സ്‌ നനയുംവരെ നനയണം..

കുഞ്ഞായി | kunjai said...

ഇങ്ങനെ പെട്ടുപോയിട്ട് അവസാനം ദാഹം മാറ്റാന്‍ റേഡിയേറ്ററില്‍ നിന്ന് വെള്ളം കുടിച്ച് മരിച്ച ആള്‍ക്കാരുടെ കഥ വരെ കേട്ടിട്ടുണ്ട്.
മുമ്പ് ഇന്നത്തെ പോലെ മൊബൈലൊന്നുമില്ലല്ലൊ.
ഏതായാലും ദൈവം കാത്തു.

ഫസല്‍ ബിനാലി.. said...

Marubhoomiyil pettu poayaiitu verllam poalum kudikkaanillathavante pedaapaadu parayumbol ee Saheer enthoanna parayunnee...?

ഗിരീഷ്‌ എ എസ്‌ said...

മനോഹരം..ഈ കുറിപ്പ്‌

SreeDeviNair.ശ്രീരാഗം said...

വളരെ നന്നായിരിക്കുന്നു.
ഇഷ്ടമായി.
ചേച്ചി

മന്‍സുര്‍ said...

നല്ല കുറിപ്പ്‌...ഇഷ്ടായി എന്ന്‌ പറയട്ടെ
കാരണം സത്യമുള്ള കഥ..ദിനേനെ സംഭവിക്കുന്നിവിടെ

ആ ഒരു കാര്യത്തില്‍ വളരെ ഉപകാരികളാണിവര്‍...മരുഭൂമിയില്‍ വണ്ടി മണലില്‍ അകപ്പെട്ടാല്‍ നോ രക്ഷ... ഒരുപ്പാട്‌ മരണവും സംഭവിച്ചിട്ടുണ്ട്‌..കുടിക്കാന്‍ വെള്ളം കിട്ടാതെ....

ഭാഗ്യമാ അറബി സ്ത്രീ അല്ലേ.... മനസ്സില്‍ പ്രാര്‍ത്ഥിക്കാം അവര്‍ക്ക്‌ വേണ്ടി
ഒപ്പം നന്‍മക്കായ്‌

നന്‍മകള്‍ നേരുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആകാംക്ഷയോടെയാണീ കുറിപ്പ് വായിച്ചത്. നന്നായിരിക്കുന്നു.

ഹരിശ്രീ said...

നല്ല കുറിപ്പ്,

ആശംസകള്‍

ഹരിശ്രീ

കടവന്‍ said...

കുല്ലു ഹിന്ദി മുക്ക് മാഫിയാണ് best example: saheer in this comments.എന്തുവാ എഴുതിവെച്ചിരിക്കുന്നെ സഹീരെ, അരിയെത്രാന്ന് പറയുമ്പൊ പയറഞ്ഞാഴീന്നെ?

തറവാടി said...

'കുല്ലു' വല്ല , ഇന്‍‌ത :)

ഏ.ആര്‍. നജീം said...

കൊള്ളാം നന്നായി..കുല്ലു ഹിന്ദി മുക്ക് മാഫി...!

നിലാവര്‍ നിസ said...

പെണ്ണനുഭവങ്ങളുടെ കൂടെ.. പ്രത്യേകിച്ച് ഗള്‍ഫ് നാടുകളിലെ- കൂട്ടിവയ്ക്കാന്‍ അപൂര്‍വമായ ഒന്നു കൂടി.

ജോഷി രവി said...

സെയിം സെയിം ബംഗാളി എന്ന് പറയാതിരുന്നത്‌ നന്നായി.. മരുഭൂമിയീല്‍ ഇത്തരത്തില്‍ പെട്ട്‌ പോകുന്നവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ നന്നായി വിവരിച്ചിട്ടുണ്ട്‌... എഴുത്ത്‌ തുടരു എസ്‌വി. അനുഭവങ്ങള്‍ മാത്രം ആക്കേണ്ട, കവിതകളും ഒക്കെ പോന്നോട്ടെ...

ജോഷി രവി said...

ഒരു പിന്‍ കുറിപ്പ്‌: സഹീര്‍ വേറേ ഏതോ പോസ്റ്റിനു വേണ്ടി തയ്യാറാക്കിയ മറുപടി ആണെന്ന് തോന്നുന്നു അറിയാതെ ഇവിടെ പോസ്റ്റ്‌ ചെയ്ത്‌ പോയത്‌..

jense said...

iiswaran neritt aarkkum prathyakshapedillallo... pala roopathil varunnathavam...

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഹിന്ദിക്കാ‍രുടെ മാനം കളഞ്ഞന്നു പറഞ്ഞാമതി !!

:)

Anonymous said...

ചൂടുപെയ്തിറങ്ങി ഓരോ ചെടിയുടെ ഇലയ്ക്കും വാട്ടം മുളയ്ക്കും പോള്‍ മേഘമായോ ഒരു സ്ത്രീയായോ മഴവരും.