Wednesday, November 26, 2008

നാട്ടില്‍ പോകുന്നു...ഒരു അവധിക്കാലം കൂടി..


മറക്കാത്ത വഴികള്‍ തേടി വീണ്ടും.....

മണ്ണിന്‍റെ മണമുള്ള പച്ചപ്പിലേക്ക്...

















എത്ര ദൂരെക്കു പോയാലും ഞാന്‍ ഇവിടേക്കു തന്നെ തിരിച്ചു വരുന്നു..
















ഒരിക്കല്‍ കൂടി.... തകഴി ഷാപ്പ് ( TS no :238 )















കര്‍ത്താവേ.. മിന്നിച്ചേക്കണേ...

Saturday, November 22, 2008

ഒരു വര്‍ഷം ആകുന്നു മഴ തുടങ്ങിയിട്ട്...

ഒരു വര്‍ഷം ആകുന്നു മഴ തുടങ്ങിയിട്ട്...

നന്ദിയുണ്ട്... എല്ലാവരോടും...



പ്രാര്‍ത്ഥനകളോടെ നില്‍ക്കുന്നു....

Tuesday, November 18, 2008

മകനേ .. നിനക്ക് വേണ്ടി..


നിന്‍ പാല്‍ചിരി പൂ വിരിയുന്ന കിളികൊഞ്ചല്‍
അറിയാതെ അകലെയീ ചെന്തീകടലിന്‍റെ ഇക്കരെ
നിന്നെ കനവിന്‍റെ കൈപിടിച്ച് നടത്തവേ
കരുതിയെന്താണ് നിനക്കായി ഞാന്‍ ...

ഇല്ല മകനേ നിനക്കായൊരു ദുരിതപാഠങ്ങളും
കയ്പ്പും കനലും കുടിപ്പിച്ച വഴികണക്കുകളും
ഒന്നും മറക്കാതിരിക്കാന്‍ പഠിപ്പിച്ച എഞ്ചുവടികളും
നീറുന്ന കനലൂതി ഞാന്‍ വന്ന വഴികളിലേ
പൊള്ളുന്ന ഗുണപാഠങ്ങളുമില്ല..

ഇല്ല മകനേ നിനക്ക്...
എന്നും ഫീസിനായി, വണ്ടികാശിനായി
അയലിടങ്ങളില്‍ ഓടുന്ന അമ്മയും
ഒരു പുത്തനുടുപ്പിനായി കരയുന്ന പെങ്ങളും
ചുവന്നകണ്ണുമായി അണയുന്ന താതനും
ചാണകം മണക്കുന്ന ഒറ്റ മുറി വാടകകൂടുമില്ല.

നീ വളരുക , ഒന്നുമറിയാതെ നീ വളരുക.
സ്വച്ഛന്ദ ജീവിത മധുവുണ്ട് നീ വളരുക.


ഇന്നു നിന്‍ കുഞ്ഞിവിരലുകളാ കീബോര്‍ഡിലൂടെ
പരതവേ, പൊട്ടിയ സ്ലേറ്റുമായി ഒരു കല്ലുപെന്‍സിലിനായി
കരഞ്ഞൊരെന്‍ ബാല്യമോര്‍ക്കുന്നു ഞാന്‍...

Wednesday, November 5, 2008

ഗള്‍ഫിന്‍റെ ഇതിഹാസം...പറയാതെ പോയത്....

ഗള്‍ഫ് കാരന്‍റെ ഇതിഹാസം... ഇവിടെ

പറയാതെ പോയത്....

അയാളുടെ സാധനങ്ങള്‍.... പുസ്തകവും മറ്റും.. ഒരാള്‍ വന്ന്
പോലിസുകാരില്‍ നിന്ന് ഏറ്റുവാങ്ങുനത് കണ്ടു,
സുഹൃത്തായിരിക്കണം...


പക്ഷെ അയാളെ പറ്റി പിന്നെ ഇതുവരെ ഒന്നും അറിയാന്‍
കഴിഞ്ഞില്ല...


ഒരു പക്ഷെ തന്‍റെ പുസ്തകം തേടി അയാള്‍ തിരികെ എത്തികാണും...അള്ളാപിച്ച മൊല്ലാക്കയും മൈമുനയും
അപ്പുകിളിയും കുടിയിരിക്കുന്ന തന്‍റെ പ്രിയപ്പെട്ട പുസ്തകം മാറോട് ചേര്‍ത്ത് തിളക്കുന്ന വെയിലില്‍ റോഡരികിലൂടെ മുടന്തി മുടന്തി നീങ്ങുന്നുണ്ടാവാം...


അല്ലെങ്കില്‍ ബില്ല് അടയ്ക്കാന്‍ പണമില്ലാതെ ഏതോ ആശുപത്രിയില്‍ സുഹൃത്തുക്കളുടെ കാരുണ്യം തേടി...

അതുമല്ലെങ്കില്‍ പരിക്കുകളോടെ തര്‍ഹീലീല്‍...

ഒരിക്കലും..കാല്‍ വിരലില്‍ ഇക്കാ‍മ നമ്പര്‍ എഴുതിയ ഒരു കുറിപ്പുമായി തണുത്ത മരവിച്ച ഏതോ.... ഇല്ല....ഒരിക്കലും ഉണ്ടാവില്ല...

(സൌദിയിലേ ഒരു സാധാരണ പ്രവാസി തൊഴിലാളിയുടെ
സാധ്യതകള്‍ വേറെ എന്താണ്... )

Monday, October 27, 2008

ഗള്‍ഫ്കാരന്‍റെ ഇതിഹാസം...

വൈകിട്ട് ഓഫിസില്‍ നിന്ന് റൂമിലെത്തി ചാനല്‍ മാറ്റി കളിക്കുന്നതിനിടയ്ക്കാണ് പുറത്ത് എന്തോ ശബ്ദം കേട്ടത്. പെട്ടെന്നെണീറ്റ് ജനല്‍ തുറന്ന് നോക്കിയിട്ട് ഒന്നും മനസ്സിലായില്ല. താഴെ ഒരു ആള്‍ക്കൂട്ടം കണ്ടു. തിരക്കുള്ള ക്രോസ്സിങ്ങ് ആയതിനാല്‍ അപകടം പതിവാണ് ഇവിടെ.

എന്തായാലും നോക്കാം എന്നു കരുതി ഡ്രെസ്സ് മാറി ഇറങ്ങി ചെന്നു. അപ്പോഴേക്കും പോലിസും ആംബുലന്‍സും ഒക്കെ എത്തിയിരുന്നു. അടുത്തുള്ള പള്ളിയില്‍ നിന്ന് മഗരിബ് കഴിഞ്ഞ് ഇറങ്ങിയ ആളുകളും അവിടെ കൂടിയിരുന്നു.

റോഡിന്‍റെ സൈഡിലേക്ക് തിരിച്ച് നിര്‍ത്തിയ ജി.എം.സി യില്‍ ചാരി നിന്ന് ഒരു സൌദി ഫോണ്‍ ചെയ്യുന്നു . അതിന്‍റെ മുന്നില്‍ പാതി ജി.എം.സി യുടെ അടിയിലായി ഒടിഞ്ഞ് മടങ്ങിയ നിലയില്‍ ഒരു സൈക്കിള്‍. തുണി ഇട്ട് മൂടിയ ഒരു ശരീരം ആംബുലന്‍സിലേക്ക് എടുക്കുന്നു. ഒഴുകി പടര്‍ന്ന ചോരക്കും അപ്പുറം ചിതറികിടക്കുന്ന ചോറ്റുപാത്രവും യൂണിഫോമും പണിയായുധങ്ങളും . ചോരപുരണ്ട ഒരു കവറിന്‍റെ അരികിലായി ഒരു പുസ്തകവും. മെല്ലെ കുനിഞ്ഞ് ആ പുസ്തകം ഒന്നു മറിച്ചിട്ട് നോക്കി. ഈശ്വരാ.... ഖസാക്കിന്‍റെ ഇതിഹാസം.
മഴയില്‍ ഖസാക്കിന്‍റെ മണ്ണിനെ പുല്‍കി കിടക്കുന്ന രവി....
പുതുമണ്ണില്‍ ഉയര്‍ന്നു വരുന്ന ചെറുനാഗങ്ങള്‍‍..എന്‍റെ രവി....കണ്ണു നിറഞ്ഞ് പോയി.
എനിക്ക് ചുറ്റും മഴ പെയ്യുന്ന പോലെ... തിരിഞ്ഞ് നോക്കിയപ്പോള്‍ അകലെ മറയുന്ന ആംബുലന്‍സ്.... ഈശ്വരാ....